Wednesday, 25 July 2012

** അമ്മ **

വയലറ്റ് ഉടുപ്പിട്ട് കല്ലു പെന്‍സിലും കടിച്ചു നില്‍ക്കുന്ന എന്നെ എനിക്കോര്‍മയില്ല..കൊട്ടങ്ങയുടെ കാ വായ നിറച്ചാക്കി കൊഞ്ഞനം കുത്തുന്ന എന്നെ എനിക്കൊര്‍മയില്ല...ഈ ഓര്‍മയുടെ ചെപ്പുകള്‍ പലപ്പോഴായ്‌ അടുക്കി പെറുക്കി വച്ച് എന്നിലേക്കെത്തിക്കുന്ന ഒരു പുന്നാരയമ്മയുണ്ട്... പലപ്പോഴായ്‌ ഇവയെ പൊടി തട്ടിയെടുത്തു എഴുതി സൂക്ഷിക്കണമെന്ന് വിചാരിച്ചതാ...അടുക്കും ചിട്ടയും ഇല്ലാത്ത എന്നെ പോലെ എന്‍റെ വാക്കുകളും ഓര്‍മകളും പലപ്പോഴും പാറി പറന്നു നടന്നു...ഇന്നത്തെ നന്ദു എങ്ങനെ വളര്‍ന്നെന്നു വല്ലാത്തൊരു സന്തോഷം തരുന്നുണ്ട്... കൂട്ടുകാരെയൊക്കെ നേഴ്സറി ടീച്ചര്‍ അക്ഷരം പഠിപ്പിച്ചു എന്നറിയുമ്പോള്‍ കുശുമ്പ് ആരുന്നു..പഠിക്കാനല്ല...11 മണിക്ക് പാത്രത്തിലാക്കി കൊണ്ട് പോകേണ്ട ബിസ്കറ്റും അച്ചപ്പവും പോയതിന്‍റെ നഷ്ട ബോധം...മാമന്‍ ശബരിമലയില്‍ നിന്നും കൊണ്ട് തന്ന അച്ചു കൊണ്ടുള്ള പൊട്ടു കൂട്ടുകാരെ കാണിക്കാന്‍ പറ്റാത്തതില്‍ ഉള്ള നഷ്ടബോധം....ഹോ...എന്തൊരു നഷ്ടം..!!!!!!!! പക്ഷേ അപ്പുറത്തെ കുട്ടികള്‍ ഫോര്‍ ലൈന്‍ ബുക്കില്‍ അക്ഷരങ്ങള്‍ എഴുതി തുടങ്ങിയപ്പോള്‍ അമ്മ ഒരു പുതിയ വിശാലമായ ലോകം എനിക്കായ്‌ തുറന്നു തന്നു...ഉണക്കമണ്ണില്‍ അമ്മ എഴുതി തന്ന അക്ഷരങ്ങളുടെ പിറകെ ഞാന്‍ നടന്നു അതില്‍ കുത്തി വരച്ചു പുതിയ പുതിയ കലാ സൃഷ്ടികള്‍ ഉണ്ടാക്കി മലയാള ഭാഷയില്‍ സ്വന്തമായി ലിപിയുണ്ടാക്കി ഞാന്‍ അക്ഷര ലോകത്തേക്ക് കയ്യിറക്കി... കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടികള്‍ ചെറുതായി മുറിച്ചെടുത്തു ഒരു വശത്ത് മനോഹരമായ ചിത്രങ്ങളും മറു വശത്ത് ഓരോ ഇംഗ്ലീഷ് അക്ഷര മാലയും എഴുതി അമ്മ എന്നെ കളിപ്പിക്കുവായിരുന്നു...എല്ലാ വൈകുന്നേരങ്ങളിലും ഒരു കെട്ടു അക്ഷര ചീട്ടുമായ്‌ ഞങ്ങള്‍ കളിച്ചു...അങ്ങനെ ഞാന്‍ A,B,C,D പഠിച്ചു..ക്രമേണ CAT,RAT,BAT തുടങ്ങിയ ചെറിയ വാക്കുകളും...അമ്മ മുന്നില്‍ തുറന്നു തന്ന വാതിലുകള്‍ പലതായിരുന്നു...ഇഷ്ടമുള്ളതില്‍ കൂടെ ഇഷ്ടമുള്ള സമയത്ത് ഞാന്‍ സഞ്ചരിച്ചു...എല്ലാത്തിലും ഒരു കൈതാങ്ങയ്‌ അമ്മ... പണ്ടേ കശാപ്പുകാരിയായ ഞാന്‍ അമ്മ ഓമനിച്ചു നട്ടു വളര്‍ത്തിയ ചെമ്പരത്തിയുടെ മൊട്ടുകള്‍ എടുത്തു ഞൊട്ടയിട്ടു കളിച്ചപ്പോള്‍ "നിന്നെ പോലെ വളരാന്‍ അവര്‍ക്കും അവകാശമുണ്ട്" എന്ന് അടുത്ത് നിലത്ത് വന്നിരുന്നു പറഞ്ഞു തന്നു...മനുഷ്യജീവന്‍റെ പോലും വില അന്നറിയില്ല....ചിന്തിച്ചു തുടങ്ങിയപ്പോള്‍ ഓര്‍ത്തെടുത്തു ആദ്യം അന്നത്തെ ആ ചെമ്പരത്തിയും മാതൃത്വത്തിന്‍റെ പൊള്ളലും .... കളിയാക്കളില്‍ ഇന്നത്തെക്കാള്‍ ഏറെ അന്ന് മുന്നേറിയിരുന്ന എനിക്ക് ഒരു ദിവസം കണ്ണില്‍ പെട്ടത് നാട്ടിലെ പ്രമുഖനായ ഒരു കള്ളനെ...അന്നത്തെ എന്‍റെ മനസ്സിലെ കള്ളന്‍ പിള്ളേരെ പിടുത്തക്കാരനായിരുന്നു...എന്‍റെ മനസ്സിലെ വീരന്‍....,....ഒന്നും ഓര്‍ത്തില്ല...എടുക്കാവുന്നത്ര ഉച്ചത്തില്‍ ഞാന്‍ ഓരിയിട്ടു...'കള്ളാ.................കള്ളാ................" ഒരു നോട്ടം, അത് മതിയാരുന്നു...അതിനു വേണ്ടി മാത്രമായിരുന്നു ആ വിളി...പക്ഷേ അതും കേട്ട് വന്ന അമ്മ എന്‍റെ കയ്യും പിടിച്ചു കള്ളന് പുറകെ ഓടി...മാന്യമായി അടുത്തുള്ള വീട്ടില്‍ കിളച്ചു കൊണ്ട് നിന്ന കള്ളന്‍റെ മുന്നില്‍ എന്നെ നിര്‍ത്തി കാലില്‍ വീണു മാപ്പ് പറയാന്‍...,...."നന്ദു അറിയാതെ ചെയ്തതാ...ഇനി ഇത് ആവര്‍ത്തിക്കില്ല...'" എന്ന് അമ്മ പറഞ്ഞു തന്നതിന്‍ പ്രകാരം മൂന്നു വട്ടം...ഹോ...ആദ്യമായി എന്‍റെ മഹത്തായ കാലുപിടിത്തം...ഇന്നും ആ തെങ്ങിന്‍ ചോട്ടിലെ പച്ച പുല്ലിന്‍റെ മണം എന്നെ വിട്ടു പോയിട്ടില്ല...തിരിച്ചു വീട്ടിലെത്തി അമ്മയുടെ ഒരേ ഒരു ചോദ്യം...അതും സ്നേഹത്തോടെ "നാളെ നന്ദു കള്ളി ആകില്ലെന്ന് ഉറപ്പുണ്ടോ"ആ ചോദ്യം ഓര്‍ത്തെടുത്തു ചിന്തിക്കാന്‍ പിന്നെയും ഏറെ നാളുകള്‍ എടുത്തു.... ചൊറീം ചിരങ്ങും പേടിച്ചു കുട്ടികള്‍ വീടിനുള്ളിലി രിക്കുമ്പോള്‍ നിര്‍ബന്ധിച്ചു പ്രോത്സാഹിപ്പിച്ചു എന്നെ മണ്ണില്‍ കിളക്കാന്‍ വിട്ടു,മഴയില്‍ നനയാന്‍ വിട്ടു...ചിറകില്‍ നിന്നകറ്റി നിര്‍ത്തേണ്ട പ്രായം എത്തിയപ്പോള്‍ കൂട് വിട്ടു മാറ്റി നിര്‍ത്തി,സ്വതന്ത്രമായി ചിന്തിക്കാന്‍ പഠിപ്പിച്ചു,വാഗ്ദാനങ്ങള്‍ കൊടുക്കാതെ സ്നേഹിക്കാന്‍ പഠിപ്പിച്ചു,പ്രതികരിക്കാന്‍ പഠിപ്പിച്ചു..... EMPATHY എന്ന വാക്ക് പാഠപുസ്തക ത്തില്‍ കാണുന്നതിനും ഏറെ മുന്നേ അനുഭവിച്ചറിഞ്ഞു...ഇന്ന് എന്‍റെ സാമൂഹ്യ സേവന പഠനത്തിന്‍റെ പിന്നാമ്പുറ കഥകളും അമ്മയില്‍ മാത്രം എത്തി നില്‍ക്കുന്നു...അന്നെനിക്ക് കിട്ടിയ എന്തും ഇന്നെനിക്ക് മുതല്‍ കൂട്ടാണ്.... എന്‍റെ കൂട്ടുകാര്‍ക്കും ഇന്ന് എന്നേക്കാള്‍ പ്രിയപെട്ടവള്‍ അമ്മ തന്നെ... എന്നും പൊട്ടി ചിരിച്ചു എല്ലാത്തിലും പിന്തുണ നല്‍കുന്ന എന്‍റെ ചിങ്കിരി എന്‍റെയും അച്ഛന്‍ കുഞ്ഞിന്‍റെയും ഭാഗ്യം... ആ സ്നേഹത്തിന് അമ്മിഞ്ഞപ്പാലിനേക്കാള്‍ മധുരമാ....

No comments:

Post a Comment