Saturday, 20 July 2013

***ഒന്നിച്ചു മരണപ്പെടുന്നവര്‍***

ബോര്‍ഡ്‌ ഇല്ലാത്ത ഒരു
ഒറ്റയാന്‍ ബസ്സ് ആയിരുന്നുവത്
തിരക്കു കൂട്ടി തള്ളി മാറ്റി
പിടിച്ചു കയറിയപ്പോഴൊന്നും
അറിയില്ലായിരുന്നു , ഒരേ ലേബലില്‍
കൂട്ടത്തോടെ അറിയപ്പെടുന്നവര്‍
ആകും ഒരിക്കല്‍ നമ്മളെന്ന്!
അങ്ങനെയെങ്കില്‍ എന്നുമോര്‍ക്കുന്ന
ഒരു അന്യായ ചിരി തന്നേനെയല്ലോ .

അന്നമ്മ കടിഞ്ഞൂല്‍ കണ്മണിയെ
കാണാന്‍ കയറിയ വണ്ടിയാരുന്നു അത്
ഏറ്റവും പുറകില്‍ അക്ഷരശ്ലോകം ചൊല്ലുന്ന
ഒരു അപ്പാപ്പനുണ്ടായിരുന്നു
അരഞാണ്‍ ബ്ലൌസിനുടമകള്‍
ഒരുപാട് മുന്നില്‍ അലസമായി നിന്നിരുന്നു.

അന്നമ്മ ബസ്സിനെ കുഞ്ഞുടുപ്പും
തുണിതൊട്ടിലും കൊണ്ട് അലങ്കരിച്ചു.
അങ്ങോളം ഇങ്ങോളം അക്ഷരശ്ലോകസദസ്‌
നടത്തി കൂട്ടം ചേര്‍ന്ന് അപ്പാപ്പനും.

ഒന്നിച്ചു മരണപ്പെടുന്നവര്‍ക്ക്‌
അന്നെ ദിവസം ഒരു മുഖ ച്ഛായ ആകും.
രണ്ടാവര്‍ത്തി യാത്ര പറഞ്ഞിറങ്ങിയവര്‍
മൂന്നാവര്‍ത്തി തിരികെ കയറിയവര്‍
നാലാവര്‍ത്തി തിരിഞ്ഞു നോക്കിയവര്‍.
ആശയും പ്രത്യാശയും നിരാശയും
ഒന്നിച്ചുള്ള ഒരു യാത്ര.

അടുങ്ങിക്കിടന്നവയിലെവിടൊക്കെയോ
ഉറങ്ങാന്‍ പോകുന്ന കല്ലറസ്വപ്നം കണ്ടവരുടെ
മുഖങ്ങള്‍ മാത്രം തിരിച്ചറിയത്ത വിധം

ഒളിഞ്ഞു കിടന്നിരുന്നു...

No comments:

Post a Comment