Saturday, 24 August 2013

**അപ്പൂപ്പന്‍ വളര്‍ത്തിയ കുട്ടികള്‍ക്ക്‌ പറയാനുള്ളത്‌**

അപ്പൂപ്പനെ കണ്ടാകും , പല്ലുകളില്ലാതെ
തുപ്പലില്‍ തിളങ്ങിയ മോണ കാട്ടി
ചിരിക്കാന്‍ ആദ്യമേ പഠിച്ചത്.

കഞ്ഞിയുടെ വറ്റുകളും
പ്ലാവില സ്പൂണുമായിരുന്നു
ചോറൂണല്‍ ഇലയുടെ വലത്തെ തുഞ്ചത്ത്.

കാണാത്ത കണ്ണു കൊണ്ടു
വലിച്ചുനീട്ടി എഴുതിച്ചാകണം
കണ്ണുകളിത്ര നീണ്ടുപോയത്‌.

നീണ്ട ചാരുകസേരയില്‍ മുട്ടിതട്ടിയപ്പോള്‍
കിട്ടിയ മൂന്നു സ്ടിച്ചുകള്‍
ഇടത്തെ താടിയിന്മേല്‍
ഇടക്കിടക്ക്‌ ബാല്യത്തെ
വലിച്ചിളക്കുന്നുമുണ്ട്.

ആദ്യത്തെ വാക്കില്‍ അമ്മക്കു പകരം
അപ്പൂപ്പാ എന്നായത് വെറുതെയായിരുന്നില്ല.

ഒരു കുഞ്ഞു കൊതുകുവലക്കുള്ളില്‍
തീര്‍ത്തു തന്ന ഒരു വല്യ ലോകത്തെ
ഇന്നും തെരു തെരെ ഉമ്മ വയ്ക്കുന്നുണ്ട്‌.

ആനക്കണ്ണാടിയുടെ ഓരം ചേര്‍ന്നാകണം
ഇത്തിരികുഞ്ഞന്‍ അക്ഷരങ്ങളെ
കൂട്ടി കൂട്ടി വായിച്ചറിഞ്ഞത്.

വെറ്റിലയുടെ ബാക്കിവാങ്ങിയാകണം
ഗണിതത്തിനെ അക്കമിട്ടു അടുക്കിവച്ചതും

ഇന്നും

തെക്കേതൊടിയില്‍ ചിലയിടങ്ങളില്‍
പുല്ലു പടരുമ്പോള്‍ കയ്യെത്തിപ്പറിച്ച്
ഇറങ്ങിചെല്ലുന്നത് ആ നെഞ്ചിലേക്ക്

കുഞ്ഞിക്കയ്യും വിരിച്ചു അമരാനാണ്

No comments:

Post a Comment