Wednesday, 1 May 2013

***ചില കുരുടന്‍ കാഴ്ചകള്‍ ***

കണ്ണു കെട്ടി ഇരുട്ടിനെ കളിപ്പിച്ച്
നമുക്കോടണം
വെളിച്ചത്തിന്‍റെ കുടിയിലേക്ക്.
ചാവടിപ്പടിയിന്മേല്‍ അപ്പോഴും
നീ ഞാന്‍ പറഞ്ഞ നിറങ്ങള്‍
ഓര്‍ത്തോര്‍ത്തു എണ്ണി
തരംതിരിക്കുവാരുന്നു.

ഇല്ല,
നീലയ്ക്ക് മുന്നേ പച്ച വരില്ല
ഇലകള്‍ക്ക് മുന്നേ ഉണ്ടായത്
നീലക്കടലെന്നു നീ
ചൊല്ലിത്തന്നിരുന്നില്ലേ?
നിറങ്ങള്‍ക്കൊന്നും
നിറങ്ങളേ ഇല്ലയെന്നു
കള്ളം പറഞ്ഞില്ലേ?

അപ്പോഴും
നീയറിയുന്നില്ല,
നീ നടന്നടുക്കുമ്പോള്‍
ചുറ്റിനും ഉണ്ടാകുന്ന
മാസ്മരിക നിറത്തെക്കുറിച്ച്.

ഒരിക്കലും
നീയറിഞ്ഞിരുന്നില്ല ,
നിന്‍റെ ഊന്നു വടികള്‍ മണ്ണില്‍
പതിയുമ്പോളുള്ള ചെങ്കല്ലിന്‍റെ
മങ്ങിയ ചുവപ്പിനെക്കുറിച്ച്.

നിന്‍റെ കണ്‍പീലി എഴുതുമ്പോള്‍
വിങ്ങുന്ന കറുപ്പിനെക്കുറിച്ച്,

നീ പോകുന്ന ഇളം മഞ്ഞ
ഇടനാഴിയെക്കുറിച്ച്..

ഗന്ധങ്ങളില്‍ നിറങ്ങളെ
തിരിച്ചറിഞ്ഞുവെങ്കില്‍
നീ അറിയുന്ന ആദ്യ നിറം
എന്‍റെതാകുമോ ?

ഇനി പോരൂ,

നിന്‍റെ കണ്ണുപൊത്തിക്കളി
അവസാനിപ്പിച്ചു വന്ന്
എന്‍റെ കണ്ണിനു ചുറ്റും
ഒരു കടുംകെട്ടു കെട്ടണം.
ഞാന്‍ അറിയാത്ത ,
നിന്‍റെ സ്വതന്ത്ര ലോകത്തൂടെ
ഒരു യാത്ര പോകട്ടെ.

തിരിച്ചു വരും വരെ
കണ്ണീരിലെ മഴവില്‍ നിറങ്ങളില്‍
ഒളി(ലി)ച്ചു പോയവയെ മാത്രം തേടി
നീ കാത്തിരിക്കണം.

അപ്പോഴും നീ അറിയുന്നില്ല ,
ഒന്നുമറിയാതെ കണ്ണു ചിമ്മി ചിമ്മി
നീയിപ്പോള്‍ കാണുന്ന തെളിഞ്ഞ

സ്വപ്‌നങ്ങള്‍ക്കൊക്കെയിനി ദീര്‍ഘയുസ്സാ!!

Sunday, 21 April 2013

**പള്ളിക്കൂടം നമുക്ക് വീതിച്ചു തന്നത് **

      


നീയന്നെന്തൊരു കുഞ്ഞായിരുന്നു.
കുട്ടി നിക്കറിനടിയില്‍
വെള്ളിയരഞ്ഞാണം കാണിച്ചു,
ഒടിഞ്ഞ തൂക്കു ഡബ്ബറില്‍
ഒരു കൂന നാണമൊളിപ്പിച്ച -
ഒരു ഇത്തിരി കുഞ്ഞ്.

നീ വന്ന വഴികളിലെല്ലാം
പുളി മരമായിരുന്നില്ലേ ?
ഒരു കീശയില്‍ അട മാങ്ങയും,
മറു കീശയില്‍ പയറു തോരനും,
തുടയില്‍ അമ്മ നുള്ളിയ പാടും,
ഹാ !!
ഇന്നത്തെ ഓര്‍മ്മകള്‍
അന്നു കഴിച്ച പുളിയിലാകാം
തികട്ടിയെടുക്കുന്നത്.

നീ കാണിക്കുന്ന പുതിയ
പുസ്തങ്ങളിലെല്ലാം
പഴമക്കാര്‍ കുറിച്ചിട്ട
വരകളും പുള്ളികളുമായിരുന്നു.
എങ്കിലും നീ നീക്കി വച്ച പുത്തകങ്ങള്‍
എനിക്ക്മാത്രം പുത്തനായിരുന്നു.

നിന്‍റെ വക്കു പൊട്ടിയ ല്ല’,
എന്‍റെ പിടി വിട്ടു പോയ ’,
പിന്നീട് ക്ക ങ്ക ങ്ങ യില്‍ കുഞ്ഞു ലോകം
കടന്ന വല്യ നമ്മള്‍.

നിന്‍റെ ഉച്ചപ്പാത്രത്തിലെ ചൂടത്തോരന്‍,
കാച്ചിയ മോര്,
തൈരിട്ട മുളക്,
എന്നും ഞാന്‍ നക്കി തുടക്കുന്ന
നിന്‍റെ വിരലിന്‍റെ സ്വാദ്,
അന്നത്തെ എരിവുകളില്‍
മാത്രമാകാം ഇന്നു കണ്ണിനു
എന്നുമില്ലാത്ത ചുവപ്പ് .

ഇന്നു നീ എത്ര വലുതാ !!

ഇനിയുമൊരു കല്ലുകൊത്തിക്കളിക്ക്
ബാല്യം വേണം എനിക്ക്.
നിന്‍റെ അടുത്ത് വെറുതെയിരിക്കാന്‍ ,
പെന്‍സിലിന്‍റെ അരികു നുണയാന്‍,
ഒന്നിച്ചു മാഷിന്‍റെ നുള്ളു കൊള്ളാന്‍,
കാലു കൊണ്ട് ഗുസ്തി പിടിക്കാന്‍,
നീ നടുന്ന ചെടിക്ക് വെള്ളമൊഴിക്കാന്‍,
പെയ്യുന്ന മഴയിലെല്ലാം
കുടയില്ലാതെ നിന്നോടൊതുങ്ങാന്‍,
നിന്‍റെ അഞ്ജാത പെണ്‍സംശയങ്ങള്‍ക്ക്
മാത്രം ഉത്തരമോതാന്‍,
പൊട്ടിച്ചിരിക്കാന്‍,
ചിരിച്ചുകണ്ണു നിറയ്ക്കാന്‍.

നിനക്കറിയാം
അന്നു നമ്മള്‍ ചുമന്ന ,
ഒത്തിരിയോര്‍മയുടെ കനമുള്ള,
അലൂമിനിയംപെട്ടി നിറയെയിന്നു നമ്മളാന്ന്.

എല്ലാ ജൂണ്‍ ഒന്നിനും
വെറുതെ തുറക്കുന്ന,
ഞാന്‍ വെറുതെ മണപ്പിക്കുന്ന,
നമ്മുടെ ലോകമൊളിപ്പിച്ചയാ,
പള്ളിക്കൂടത്തിന്‍റെ മണമുള്ള

പഴയ അലൂമിനിയപ്പെട്ടി.

Wednesday, 25 July 2012

** അമ്മ **

വയലറ്റ് ഉടുപ്പിട്ട് കല്ലു പെന്‍സിലും കടിച്ചു നില്‍ക്കുന്ന എന്നെ എനിക്കോര്‍മയില്ല..കൊട്ടങ്ങയുടെ കാ വായ നിറച്ചാക്കി കൊഞ്ഞനം കുത്തുന്ന എന്നെ എനിക്കൊര്‍മയില്ല...ഈ ഓര്‍മയുടെ ചെപ്പുകള്‍ പലപ്പോഴായ്‌ അടുക്കി പെറുക്കി വച്ച് എന്നിലേക്കെത്തിക്കുന്ന ഒരു പുന്നാരയമ്മയുണ്ട്... പലപ്പോഴായ്‌ ഇവയെ പൊടി തട്ടിയെടുത്തു എഴുതി സൂക്ഷിക്കണമെന്ന് വിചാരിച്ചതാ...അടുക്കും ചിട്ടയും ഇല്ലാത്ത എന്നെ പോലെ എന്‍റെ വാക്കുകളും ഓര്‍മകളും പലപ്പോഴും പാറി പറന്നു നടന്നു...ഇന്നത്തെ നന്ദു എങ്ങനെ വളര്‍ന്നെന്നു വല്ലാത്തൊരു സന്തോഷം തരുന്നുണ്ട്... കൂട്ടുകാരെയൊക്കെ നേഴ്സറി ടീച്ചര്‍ അക്ഷരം പഠിപ്പിച്ചു എന്നറിയുമ്പോള്‍ കുശുമ്പ് ആരുന്നു..പഠിക്കാനല്ല...11 മണിക്ക് പാത്രത്തിലാക്കി കൊണ്ട് പോകേണ്ട ബിസ്കറ്റും അച്ചപ്പവും പോയതിന്‍റെ നഷ്ട ബോധം...മാമന്‍ ശബരിമലയില്‍ നിന്നും കൊണ്ട് തന്ന അച്ചു കൊണ്ടുള്ള പൊട്ടു കൂട്ടുകാരെ കാണിക്കാന്‍ പറ്റാത്തതില്‍ ഉള്ള നഷ്ടബോധം....ഹോ...എന്തൊരു നഷ്ടം..!!!!!!!! പക്ഷേ അപ്പുറത്തെ കുട്ടികള്‍ ഫോര്‍ ലൈന്‍ ബുക്കില്‍ അക്ഷരങ്ങള്‍ എഴുതി തുടങ്ങിയപ്പോള്‍ അമ്മ ഒരു പുതിയ വിശാലമായ ലോകം എനിക്കായ്‌ തുറന്നു തന്നു...ഉണക്കമണ്ണില്‍ അമ്മ എഴുതി തന്ന അക്ഷരങ്ങളുടെ പിറകെ ഞാന്‍ നടന്നു അതില്‍ കുത്തി വരച്ചു പുതിയ പുതിയ കലാ സൃഷ്ടികള്‍ ഉണ്ടാക്കി മലയാള ഭാഷയില്‍ സ്വന്തമായി ലിപിയുണ്ടാക്കി ഞാന്‍ അക്ഷര ലോകത്തേക്ക് കയ്യിറക്കി... കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടികള്‍ ചെറുതായി മുറിച്ചെടുത്തു ഒരു വശത്ത് മനോഹരമായ ചിത്രങ്ങളും മറു വശത്ത് ഓരോ ഇംഗ്ലീഷ് അക്ഷര മാലയും എഴുതി അമ്മ എന്നെ കളിപ്പിക്കുവായിരുന്നു...എല്ലാ വൈകുന്നേരങ്ങളിലും ഒരു കെട്ടു അക്ഷര ചീട്ടുമായ്‌ ഞങ്ങള്‍ കളിച്ചു...അങ്ങനെ ഞാന്‍ A,B,C,D പഠിച്ചു..ക്രമേണ CAT,RAT,BAT തുടങ്ങിയ ചെറിയ വാക്കുകളും...അമ്മ മുന്നില്‍ തുറന്നു തന്ന വാതിലുകള്‍ പലതായിരുന്നു...ഇഷ്ടമുള്ളതില്‍ കൂടെ ഇഷ്ടമുള്ള സമയത്ത് ഞാന്‍ സഞ്ചരിച്ചു...എല്ലാത്തിലും ഒരു കൈതാങ്ങയ്‌ അമ്മ... പണ്ടേ കശാപ്പുകാരിയായ ഞാന്‍ അമ്മ ഓമനിച്ചു നട്ടു വളര്‍ത്തിയ ചെമ്പരത്തിയുടെ മൊട്ടുകള്‍ എടുത്തു ഞൊട്ടയിട്ടു കളിച്ചപ്പോള്‍ "നിന്നെ പോലെ വളരാന്‍ അവര്‍ക്കും അവകാശമുണ്ട്" എന്ന് അടുത്ത് നിലത്ത് വന്നിരുന്നു പറഞ്ഞു തന്നു...മനുഷ്യജീവന്‍റെ പോലും വില അന്നറിയില്ല....ചിന്തിച്ചു തുടങ്ങിയപ്പോള്‍ ഓര്‍ത്തെടുത്തു ആദ്യം അന്നത്തെ ആ ചെമ്പരത്തിയും മാതൃത്വത്തിന്‍റെ പൊള്ളലും .... കളിയാക്കളില്‍ ഇന്നത്തെക്കാള്‍ ഏറെ അന്ന് മുന്നേറിയിരുന്ന എനിക്ക് ഒരു ദിവസം കണ്ണില്‍ പെട്ടത് നാട്ടിലെ പ്രമുഖനായ ഒരു കള്ളനെ...അന്നത്തെ എന്‍റെ മനസ്സിലെ കള്ളന്‍ പിള്ളേരെ പിടുത്തക്കാരനായിരുന്നു...എന്‍റെ മനസ്സിലെ വീരന്‍....,....ഒന്നും ഓര്‍ത്തില്ല...എടുക്കാവുന്നത്ര ഉച്ചത്തില്‍ ഞാന്‍ ഓരിയിട്ടു...'കള്ളാ.................കള്ളാ................" ഒരു നോട്ടം, അത് മതിയാരുന്നു...അതിനു വേണ്ടി മാത്രമായിരുന്നു ആ വിളി...പക്ഷേ അതും കേട്ട് വന്ന അമ്മ എന്‍റെ കയ്യും പിടിച്ചു കള്ളന് പുറകെ ഓടി...മാന്യമായി അടുത്തുള്ള വീട്ടില്‍ കിളച്ചു കൊണ്ട് നിന്ന കള്ളന്‍റെ മുന്നില്‍ എന്നെ നിര്‍ത്തി കാലില്‍ വീണു മാപ്പ് പറയാന്‍...,...."നന്ദു അറിയാതെ ചെയ്തതാ...ഇനി ഇത് ആവര്‍ത്തിക്കില്ല...'" എന്ന് അമ്മ പറഞ്ഞു തന്നതിന്‍ പ്രകാരം മൂന്നു വട്ടം...ഹോ...ആദ്യമായി എന്‍റെ മഹത്തായ കാലുപിടിത്തം...ഇന്നും ആ തെങ്ങിന്‍ ചോട്ടിലെ പച്ച പുല്ലിന്‍റെ മണം എന്നെ വിട്ടു പോയിട്ടില്ല...തിരിച്ചു വീട്ടിലെത്തി അമ്മയുടെ ഒരേ ഒരു ചോദ്യം...അതും സ്നേഹത്തോടെ "നാളെ നന്ദു കള്ളി ആകില്ലെന്ന് ഉറപ്പുണ്ടോ"ആ ചോദ്യം ഓര്‍ത്തെടുത്തു ചിന്തിക്കാന്‍ പിന്നെയും ഏറെ നാളുകള്‍ എടുത്തു.... ചൊറീം ചിരങ്ങും പേടിച്ചു കുട്ടികള്‍ വീടിനുള്ളിലി രിക്കുമ്പോള്‍ നിര്‍ബന്ധിച്ചു പ്രോത്സാഹിപ്പിച്ചു എന്നെ മണ്ണില്‍ കിളക്കാന്‍ വിട്ടു,മഴയില്‍ നനയാന്‍ വിട്ടു...ചിറകില്‍ നിന്നകറ്റി നിര്‍ത്തേണ്ട പ്രായം എത്തിയപ്പോള്‍ കൂട് വിട്ടു മാറ്റി നിര്‍ത്തി,സ്വതന്ത്രമായി ചിന്തിക്കാന്‍ പഠിപ്പിച്ചു,വാഗ്ദാനങ്ങള്‍ കൊടുക്കാതെ സ്നേഹിക്കാന്‍ പഠിപ്പിച്ചു,പ്രതികരിക്കാന്‍ പഠിപ്പിച്ചു..... EMPATHY എന്ന വാക്ക് പാഠപുസ്തക ത്തില്‍ കാണുന്നതിനും ഏറെ മുന്നേ അനുഭവിച്ചറിഞ്ഞു...ഇന്ന് എന്‍റെ സാമൂഹ്യ സേവന പഠനത്തിന്‍റെ പിന്നാമ്പുറ കഥകളും അമ്മയില്‍ മാത്രം എത്തി നില്‍ക്കുന്നു...അന്നെനിക്ക് കിട്ടിയ എന്തും ഇന്നെനിക്ക് മുതല്‍ കൂട്ടാണ്.... എന്‍റെ കൂട്ടുകാര്‍ക്കും ഇന്ന് എന്നേക്കാള്‍ പ്രിയപെട്ടവള്‍ അമ്മ തന്നെ... എന്നും പൊട്ടി ചിരിച്ചു എല്ലാത്തിലും പിന്തുണ നല്‍കുന്ന എന്‍റെ ചിങ്കിരി എന്‍റെയും അച്ഛന്‍ കുഞ്ഞിന്‍റെയും ഭാഗ്യം... ആ സ്നേഹത്തിന് അമ്മിഞ്ഞപ്പാലിനേക്കാള്‍ മധുരമാ....

Wednesday, 6 June 2012

*** നീ **

ഒരു പാട്ടു പാടട്ടെ
നിനക്ക് വേണ്ടി ???
അതികാല്പ്പനികമായി,
 ഒരു ലഹരിയുടെ മറയില്‍ ,
 പതം പറഞ്ഞു ,
 പദം പറിഞ്ഞു പാടട്ടെ ..???

വേണ്ട

.. ഒരു വരി കവിത എഴുതട്ടെ
 നിനക്ക് വേണ്ടി???
 അതി സാഹസികമായി
ഒരു നുള്ളു മഷി നിറച്ചു
കൈ വിറച്ചു ,
കീറി മുറിച്ചു എഴുതട്ടെ ..???

വേണ്ട...

 എങ്കില്‍ ..
നിന്‍റെ നൈരാശ്യമൂര്‍ന്ന കണ്ണിലെ
 നീര്‍വറ്റുകളില്‍ ഉമ്മ വയ്ക്കാം
 ഒട്ടിയ വയറിന്‍മേല്‍ ആണ്ടുറങ്ങാം

 നിനക്കില്ലാത്തതും
എനിക്കുള്ളതുമായ
 എല്ലാത്തിനേം പങ്കു വയ്ക്കാം..

 അപ്പോഴെല്ലാം
എന്നില്‍ നിന്നും
പെറുക്കി കൂട്ടിയ പാട്ടുകള്‍ക്കും
 വരികള്‍ക്കുമിടയില്‍
 നീ മയങ്ങുകയാവും ..